2009-07-17

those windows...

how they tempt a fine lady, prim and proper, chaste and austere!
those devious little sign boards, little rascals, i must admit



hug and rub till I wine? Ahem. Is there more reason for us to do more of that window shopping?

2009-07-14

പറുദീസയുടെ ഏകാന്തതകളിൽ

കടപുഴകിയൊഴുകുന്ന തായ്‌വേരുകളിലൊന്നു മുറുക്കെപ്പിടിച്ച് പ്രാണവായുവിനുവേണ്ടി എപ്പോഴെങ്കിലും കുതറിയിട്ടുണ്ടോ? നിലയില്ലാതെ പിടയുമ്പോഴും പുഴയിലെ നിലാവിനെ കയ്യെത്തിപ്പിടിക്കുവാൻ ശ്രമിച്ചിട്ടുണ്ടോ? ഒരു നിമിഷത്തെ, ഒരു മൌനത്തെ, ഒരു നോട്ടത്തെ, ഹൃദയത്തിൽ നിത്യവും പെയ്യുന്ന തീമഴയായി കൊണ്ട് നടന്നിട്ടുണ്ടോ? പ്രണയത്തിന്റെ വ്യഗ്രതയിൽ വീർപ്പുമുട്ടി, ജീവിതത്തെ അനന്തമായൊരു കയത്തിലേക്ക് തള്ളിവിടുന്ന സങ്കീർണ്ണമായൊരു കാഴ്ചയാണ് രൂപേഷ് പോൾ സംവിധാനം ചെയ്ത മൈ മദേർസ് ലാപ്ടോപ് എന്ന സിനിമ.

അമ്മയെപ്പോലൊരു പെണ്ണ് വേണമെന്ന് മോഹിച്ച് നടക്കുന്ന ആൺകുട്ടികളനവധിയാവും. അമ്മയിലെ അനന്തമായ സ്നേഹത്തെ, അമ്മയുടെ സ്ത്രീത്വത്തെ മോഹിച്ച്, അമ്മയെപ്പോലൊരു ഭാര്യയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്നവർ. അന്യോന്യമുള്ള അസാമാന്യമായ ചേർച്ചകളിൽ കുരുങ്ങി മകനിലും ഭർത്താവിലും അധികാരം സ്ഥാപിക്കുന്നതിനുള്ള സ്ത്രീത്വത്തിന്റെ വടംവലിയിലാവണം പുരുഷഹൃദയങ്ങൾ വീർപ്പുമുട്ടാറുള്ളത്.

അമ്മയെപ്പോലൊരു പെണ്ണല്ല, പെണ്ണെന്നാൽ അമ്മ തന്നെയെന്ന് മോഹിച്ച് നടക്കുന്നവർ വിരളമേയുള്ളൂ എന്ന വിശ്വാസപ്രമാണങ്ങളിൽ നമ്മളെപ്പോഴോ ചെന്നെത്തിപ്പിടിച്ചിട്ടുണ്ട്. അമ്മയിലൂടെ മാത്രം ലോകത്തിന്റെ സ്നേഹച്ചരുടുകളിൽ കുരുങ്ങിപ്പോയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് കഥാതന്തു. സാമൂഹിക പാഠങ്ങളുടെ നിസ്സാരതയിലും അതിലൂടെയുള്ള നേർവരകളിലും നടക്കാനാവാതെ സദാ ഏതോ അഞ്ജാതമായ കുറ്റബോധത്തിൽ കുരുങ്ങുന്ന, സ്വന്തം പൌരുഷത്തിൽ നൊന്തു പോവുന്ന ഒരു ചെറുപ്പക്കാരനാവണം അയാൾ. അമ്മയുടെ സൌന്ദര്യത്തെ ഒരു തെന്നലായി ഇപ്പോഴും തലോടുമ്പോൾ, അമ്മയുടെ സ്നേഹത്തിന്റെ പൂമഴയിൽ മറ്റൊരു സ്നേഹവും തിരിച്ചറിയാതെ പോകുവാൻ സാധിക്കാത്ത അജാനുബാഹുവായ, സുന്ദരിയായ കാമുകിയിൽ പോലും പ്രലോഭനം തോന്നാത്ത രവി എന്ന നാൽ‌പ്പതു വയസ്സുകാരൻ. ഈ കൊച്ചു വെളുപ്പാൻ‌കാലത്ത് ഒരു കൊച്ച് പെൺകുട്ടി വന്ന് പുണരുമ്പോൾ എന്തു തോന്നുന്നു എന്ന പായൽ എന്ന കാമുകിയുടെ ചോദ്യത്തിനു മറുപടിയായി, ആ ചോദ്യം പോലും അറിയാതെ പോയ കാമുകൻ. ഒറ്റക്കാക്കരുതേ എന്ന പായലിന്റെ കെഞ്ചലിൽ ഒരു സ്വപ്നത്തിലേക്കെന്ന പോലെ പിന്നോട്ട് ചുവടുകൾ വെക്കുന്ന രവി. ഒരു വലിയ മുറിയിലെ വെള്ളമതിലിനോട് ചേർന്ന് നിൽക്കുന്ന, കാമുകന്റെ പൌരുഷത്തിന്റെ ഉരസലിനു വേണ്ടി കാത്തു നിൽക്കുന്ന പായൽ എന്ന കാമുകിയെ കാണാതെ അമ്മയുടെ ഇളംനീലമിഴികളിൽ കുടുങ്ങിപ്പോവുന്ന മകൻ.

ചുറ്റും പതുങ്ങിയിരിക്കുന്ന ഏകാന്തതകളിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കാതെ, കടലിന്റെ നീല ഇരമ്പലിൽ അന്യോന്യം സ്നേഹിക്കുന്ന അമ്മയുടേയും മകന്റേയും കഥ. എല്ലാം മറന്നുറുങ്ങുന്ന അമ്മയെ കാവലിരുന്ന്, കാല്പാദങ്ങളിൽ കെട്ടിപ്പുണർന്ന് സൂര്യാസ്തമയത്തിന്റെ നിറങ്ങളിൽ അമ്മയുടെ ഓർമ്മകൾ സ്വരൂകൂട്ടുന്ന പത്തുവയസ്സുകാരൻ രവി. ഒന്നാലോചിച്ചാൽ ചിറകുകൾ മുളച്ച് തുടങ്ങും മുൻപ് എവിടെയെല്ലാം എത്ര എത്ര ഏകാന്തതകളാണ് നമ്മൾ ശേഖരിച്ച് വെക്കുക? ചെറിയ മേശവലിപ്പിൽ, നീളമുള്ള വലിയ കുപ്പായങ്ങളിൽ, നിറം‌മങ്ങിയ ചിത്രങ്ങളിൽ, അടുക്കളകളിലെ ചില്ലറത്തുട്ടുകളിൽ. ഓരോന്നായി നുള്ളിയെടുത്ത് ഒരു വലിയ ഏകാന്തത സൃഷ്ടിക്കാനാവാതെ പരാജയപ്പെടുന്ന നമ്മളിൽ നിന്ന് ഒരുപാട് ദൂരെയാണ് അമ്മയും മകനും. ആരവങ്ങളിൽ ശ്രദ്ധ പതിക്കാതെ ഏകാന്തതകളിലൂടെ മാത്രം സഞ്ചരിക്കുന്നുണ്ടെങ്കിലും പരസ്പരം പങ്കുവെക്കുന്ന വേദനകളിൽ കണിശമായി കണക്കു വെക്കുന്നുമുണ്ട്.

അറിയാതെ നൽകിയ സ്നേഹത്തിനു ഈഡിപ്പസ് ഒരുപാട് പഴികേട്ടിട്ടുണ്ട്. കണ്ണുകൾ ചൂഴ്ന്ന് കൊടുത്തിട്ടും ഇപ്പോഴും അകറ്റിനിർത്തപ്പെട്ടിട്ടുണ്ട്. തെറ്റുകളുള്ള സ്നേഹം തുടങ്ങുന്നത് എങ്ങിനെയാണ്, എവിടെ നിന്നാണ്? സ്വാർത്ഥതയില്ലാത്ത സ്നേഹത്തിലെങ്ങിനെയാണ് തെറ്റുകളുടെ മുള്ളുകൾ മുളയ്ക്കുക? ആ തെറ്റുകളുടെ മുള്ളുകളൊന്നു ഹൃദയത്തിൽ കൊണ്ട് നടന്നതുകൊണ്ടാവണം ഉറക്കത്തിൽ വന്നു ശല്യപ്പെടുത്തിയ പാവ വില്പനക്കാരിയായ വേശ്യയെ നായകൻ തള്ളിമാറ്റി ഓടിപ്പോയത്. ആ തലോടലിന്റെ ദു:സ്വപ്നത്തിൽ നിന്നു പോലും ഭയന്ന് ഓടിയകന്നത്? ഈഡിപ്പസിന്റെ ചൂഴ്ന്ന കണ്ണുകൾ അമ്മയോട് ചോദിച്ചത് എന്താവും? സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ തിരിച്ചറിയാതെപോയതോ സ്വന്തം മകന്റെ സ്നേഹത്തിനു മുന്നിൽ അടിപതറിപ്പോയതോ? തെറ്റുകൾ ശരിയാക്കപ്പെടുന്ന ഒരു മാതൃഹൃദയത്തിനു മാത്രമേ ആ കഥ മുഴുമുപ്പിക്കാനാകൂ. പകുതി കളിയായും പകുതി കാര്യമായും ഈഡിപ്പസ്സേ എന്നു വിളിക്കുന്ന കാമുകിയുടെ ആലിംഗനത്തിൽ നിന്ന് അമ്മയുടെ സ്നേഹത്തിന്റെ തിരമാലകളിൽ അടിപ്പെട്ടു പോകുന്ന രവി അമ്മയെത്തേടിയുള്ള യാത്രയിൽ ചെന്നെത്തുന്നത്, സൌന്ദര്യം നശിച്ച, അമ്മേ എന്ന വിളിപോലും കേൾക്കാനാവതെ ആശുപത്രിയിലെ കിടക്കയിലേക്ക് മൂന്നുമാസമായി അലിഞ്ഞു ചേർന്നു പോയ അമ്മയിലാണ്.

അമ്മ എന്നെക്കുറിച്ച് ആന്റിയോട് നല്ലത് പറഞ്ഞിട്ടുണ്ട്, അത് എനിക്കും കൂടെ കേൾക്കണ്ടേ എന്ന് പായലിനോട് നിഷ്കളങ്കമായി ചോദിച്ച് ഒരു വലിയ സത്യം ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കുന്ന രവിയിൽ, എന്നേയും അമ്മയേപ്പോലെ സ്നേഹിച്ചൂടെ എന്ന് തിരിച്ചറിയുന്ന കാമുകി. പായലിന്റെ എല്ലാ ചോദ്യങ്ങൾക്കും അമ്മേ എന്നൊരു വിളിയിൽ എങ്കിലും ഞാൻ ഇനി ജീവിച്ചോട്ടെ എന്നൊരു നിലവിളി മാത്രമാണ് രവിയിൽ നിന്നുയരുന്നത്. അമ്മയുടെ ഗർഭപാത്രം താങ്ങുന്ന കുപ്പി മാറോട് ചേർക്കുമ്പോഴും, തന്റെ കിളിക്കൊഞ്ചലുകൾ അമ്മ റെക്കോർഡ് ചെയ്ത കാസറ്റ് ചെവിയോടു ചേർത്ത് വെച്ച് കേൾക്കുമ്പോഴും, എട്ടുകാലിയെ കൊന്ന ശേഷം നനഞ്ഞ ചെവി മതിലിനോട് ചേർത്ത് വെച്ച് നിൽക്കുമ്പോഴും, നായകൻ സ്വർഗ്ഗീയമായൊരു അനുഭൂതിയുടെ തലങ്ങളിലേക്ക് ചെന്നെത്തിപ്പെടുകയാണ്. ആ സീനുകൾ പ്രേഷകരിൽ അസൂയാവഹമായൊരു അരോചകത്വം തോന്നിപ്പിക്കുമാറ് സങ്കീർണമാണ്. ആശുപത്രിയിലാണെന്ന് പോലും അറിയാതെ അത്രയും കാലം അമ്മയിൽ നിന്നു രവി എന്തിനു അകന്നു നിന്നു എന്നതിനു ഒരുപാടു തെളിവുകൾ ശേഷിപ്പിക്കുന്നവയാണവ. അറിയാതെ പോകുന്നവയല്ല മറിച്ച് അവഗണിക്കപ്പെടുന്ന സ്നേഹമേയുള്ളൂ എന്നറിയുന്നതിനു രവിയുടെ കണ്ണുകളിലൂടെ മാത്രം സഞ്ചരിച്ചാൽ മതിയാവും.

സ്നേഹം കുടിയിരിക്കപ്പെടുന്ന ശവക്കോട്ടകളും, അതിലൂടെ വാനമ്പാടിയെപ്പോലെ പൂക്കൾ ശേഖരിക്കുന്ന പായലും, വെള്ളം തുള്ളിതുള്ളിയാ‍യി ഒഴുകിപ്പരക്കുന്ന അടപ്പില്ലാത്തൊരു വെള്ളക്കുപ്പിയും, കുടിയൊഴുപ്പിക്കപ്പെടുന്ന ആദിവാസിയായ അമ്മയും മകനും, മെഴുകുതിരിവെളിച്ചത്തിൽ കാത്തു നിൽക്കുന്ന പത്തുവയസ്സുകാരനും അങ്ങിനെ പ്രതീകങ്ങളാൽ സമ്പന്നമാക്കി ചിത്രത്തെ അപൂർവമാക്കിയിട്ടുണ്ട് രൂപേഷ് പോൾ എന്ന സംവിധായകൻ. പൊതുവേയുള്ള മലയാളം സിനിമകളിൽ നിന്നു തീർത്തും വേറിട്ട് അമ്മയുടേയും മകന്റേയും ഉപബോധമനസ്സിലെ പ്രണയത്തിന്റെ നിർവ്വചനങ്ങളെ അനായാസമായ വഴക്കത്തോടെ ലൈംഗികതിയിലേക്ക് ചുവട് മാറ്റിപ്പിക്കുന്ന കാഴ്ചകൾ അസാധാരണമാണ്. മലയാളം സിനിമയിൽ ലൈംഗികതയുടെ നേർത്ത നിഗൂഢതകൾ മനോഹരമായി ഉപയോഗിച്ചിരുന്ന പത്മരാജൻ എന്ന സംവിധായകനു മോക്ഷം കിട്ടിക്കാണണം.

എത്രയൊക്കെ സ്നേഹിച്ചിട്ടും അമ്മയോളമൊപ്പം എത്തുന്നില്ലല്ലോ എന്ന വേവലാതിയിൽ അമ്മയായി സ്വയം അവരോധിക്കുന്ന, കാമുകനെ രാവിലെ എഴുന്നേൽ‌പ്പിച്ച് മൂത്രമൊഴിപ്പിക്കാൻ വരെ ശ്രമിക്കുന്ന അമ്മുകിയായ പായൽ, ചിത്രത്തിലെ ശക്തമായൊരു പിടിവള്ളിയാണ്. രവിയെ എങ്ങിനെ സ്നേഹിക്കണം, എങ്ങിനെ തന്നിലേക്ക് വലിച്ചടുപ്പിക്കണം എന്നറിയാതെ പരിഭ്രമിക്കുന്നതിനിടയിൽ അമ്മയുടേയും മകന്റേയും സ്നേഹത്തിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്ന പായലിനെ കഴുത്തിനു പിടിച്ച് തള്ളുന്ന രവി. നിന്നെയാർക്കും രക്ഷപ്പെടുത്തുവാൻ കഴിയുകയില്ല എന്നലറുന്ന അവൾ, രവിയെ അഗാധമായി സ്നേഹിക്കുകയാണ്. പായലിലൂടെ മാത്രമേ തനിക്ക് മോചനമുള്ളൂ എന്ന തിരിച്ചറിവിലും അതിനു സാധിക്കാതെ നിസ്സഹായനായ ഒരു മകൻ. ചീനവലകളുടെ ഏകാന്തതയിൽ നിന്ന് പായലിന്റെ നീലിമയിലേക്ക് ആ യാത്ര അവസാനിക്കുന്നത് അമ്മയിലേക്ക് തന്നയോ?

‘തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയി’ -- അമ്മയറിയുന്നുണ്ടോ അമ്മേ മകന്റെ ഈ വിരഹം? പക്ഷെ ഇത്രയും സ്നേഹിച്ചിട്ടും വെന്തുപോകുന്ന പ്രണയത്തീയിലും മദ്യത്തിന്റെ ലഹരിയിൽ ഒരു നിമിഷം അമ്മയെ മറന്നുപോകുന്ന ഒരു സാധാരണ പുരുഷനിലേയ്ക്ക് എത്തുകയാണ് കഥ. സ്നേഹത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെട്ടോടുന്ന സാധാരണ പുരുഷനിലേക്ക് രവിയെത്തിയത് എത്ര നിസ്സാരമായാണ്, എത്ര പെട്ടെന്നാണ്?

സുബാഷ് ചന്ദ്രന്റെ പ്ലാസ്റ്റിക്ക് കുപ്പിക്കുള്ളിലെ ഗർഭപാത്രം മറന്നു വെച്ചുപോകുന്ന പറുദീസ നഷ്ടം എന്നൊരു കഥയിൽ നിന്നു അമ്മയോടുള്ള തീരാപ്രണയമായി ഇന്ദുമേനോൻ എന്ന എഴുത്തുകാരിക്ക് ഒരു അസാമാന്യ തിരക്കഥ ചേർത്തുവെക്കാൻ സാധിച്ചത്, പ്രസ്തുത കഥയിലെ ഒരു വരിയിൽ മകൻ ആ കുപ്പി എപ്പോഴോ നെഞ്ചോട് ചേർത്തു വെച്ചപ്പോഴാവുമോ? ഒരു സ്ത്രീയ്ക്ക് മാത്രം എഴുതുവാൻ കഴിയുമെന്നു തോന്നുന്ന തിരക്കഥയിലൂടെ ഒരു മകന്റെ കുറ്റബോധത്തിന്റെ പിടച്ചിൽ അത്യുജ്ജലമായി വെളിവാക്കപ്പെട്ടത്, സ്നേഹത്തിന്റെ താക്കോലുകൾ സ്ത്രീയെ മാത്രം ഏല്പിച്ച് വിഗ്രഹങ്ങളിലേക്ക് വിറങ്ങലിച്ചുപോയ ദൈവങ്ങൾ നിമിത്തമാവും.

നിത്യ സംഗീതത്തിന്റെ ശ്രുതികളിലെപ്പോഴോ സ്ഥാനം പിടിക്കുന്ന നിശബ്ദമായൊരു താളത്തെ കയ്യെത്തിപ്പിടിക്കുവാൻ ശ്രമിക്കുന്ന രൂപേഷ് പോൾ എന്ന ആദ്യസംവിധായകൻ മലയാളത്തിനു നൽകിയത് ഒരു സിനിമയല്ല, മറിച്ച് സ്നേഹത്തിന്റെ സ്വപ്ന നൂൽച്ചരുടുകളിലൊന്നാണ്. അതിലൂടെ എപ്പോഴെങ്കിലും ഉയർന്നുപറക്കുന്ന ആ പ്രണയത്തെ കയ്യെത്തിപ്പിടിക്കുവാൻ പ്രേഷകനു ഒരിക്കലെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ. എല്ലാവർക്കും ആ ഭാഗ്യം ഉണ്ടാവണമെന്നില്ല. അങ്ങിനെ വീണുകിട്ടിയ ആ വാൽനക്ഷത്രത്തിന്റെ കാഴ്ചയിലാണ് ഈ ലേഖനം ഇവിടെ കുറിച്ചത്.

സിനിമയുടെ സാങ്കേതികതയെക്കുറിച്ചും മറ്റും എഴുതണമെന്നുണ്ട്. ഇത് പക്ഷെ, രവിയ്ക്കായി എഴുതിയ പ്രണയലേഖനമാണ്. രവിയിലേക്ക് ഒരു ചെറിയ താക്കോൽ മറന്നു വെച്ചു പോവുകയാണ്.

2009-07-06

പർദ്ദ


വൻ‌മരങ്ങളെ മൂടുന്ന പായലാണ്.

പച്ചപ്പ് മറച്ച് നബി(കൾ) മൂടിക്കെട്ടുമ്പോൾ
അവയിലെ പിടയ്ക്കുന്ന കണ്ണുകൾ
മനുഷ്യരാണെന്നോർമ്മപ്പെടുത്തലിൽ
എത്ര ആയിരത്തൊന്നു രാവുകളാണ്
അലാവുദ്ദീനു നഷ്ടപ്പെടുത്തിയത്.

അവയിലെ വേരുകൾ ആഴ്ന്നിറങ്ങി
എത്ര കടലുകൾ തേടിയാണ് യാത്ര പോയത്
പായൽക്കെട്ടുകൾക്കുള്ളിലെ ഫലങ്ങൾ
എത്ര കിളികളിലാണ് പൊട്ടിമുളച്ചത്
കണ്ണുചിമ്മുന്ന നക്ഷത്രങ്ങളിൽ എത്ര
സുറുമയാണ് രചിക്കപ്പെട്ടത്.

നേദാ സുൽത്താനേ
മരിക്കും മുൻപേ കറുപ്പിൽ മുക്കിയിട്ടും
മരണത്തിൽ ചുവപ്പിക്കുവാൻ നിനക്കായല്ലോ പെണ്ണേ!


for Neda Soltan

2009-06-27

പെണ്ണ്



ഒരു കല്ലിൽ തീരേണ്ടവ